Wednesday, May 30, 2007

സപ്തതി - കലാമണ്ഡലം ഗോപി

2007 മെയ് 26, 27 തീയ്യതികളിലായി കലാമണ്ഡലം ഗോപി എന്ന അതുല്യ കഥകളി കലാകാരന്റെ സപ്തതി ഗുരുവായൂര്‍ പത്മനാഭന്‍ നായര്‍ നഗരിയില്‍ വിപുലമായി ആഘോഷിച്ചു. കേരളത്തില്‍ അങ്ങോളമിങ്ങോളമുള്ള കഥകളി കലാകാരന്മാരും ആസ്വാദകരും ആഘോഷങ്ങളില്‍ പങ്കുചെര്‍ന്നു. മെയ് 26ന് ഉച്ചയ്ക്ക് രണ്ടുമണിക്ക് കേരള നാട്യകലയ്ക്ക് കലാമണ്ഡലം ഗോപിയുടെ സംഭാവന എന്ന വിഷയത്തില്‍ സെമിനാര്‍ നടന്നു. ചലച്ചിത്ര നടന്മാരായ മുരളി, നെടുമുടി വേണു; കഥകളി കലാകാരനായ കോട്ടയ്ക്കല്‍ ശിവരാമന്‍; കൂടിയാട്ടം കലാകാരനായ വേണുജി എന്നിവര്‍ സംസാരിച്ചു.

വൈകുന്നേരം ആറുമണിയോടെ കഥകളി ആരംഭിച്ചു. പഞ്ചപാണ്ഡവരും പാഞ്ചാലിയും പുറപ്പാട് വേഷങ്ങളായി രംഗത്തെത്തി. ആറുവേഷങ്ങള്‍ ഒരുപോലെ മുദ്രകാട്ടി കലാശമെടുക്കുന്നത് ഒരു നല്ല അനുഭവമായിരുന്നു. അതിനു ശേഷം കലാമണ്ഡലം ഗോപിയെ ‘നടരാജന്‍’ എന്ന കീര്‍ത്തിമുദ്ര അണിയിക്കുന്ന ചടങ്ങായിരുന്നു. മുത്തിക്കുട, ആലവട്ടം, പിന്നണിയില്‍ മേളം, താലത്തില്‍ ദീപവുമായി കഥകളിയിലെ സ്ത്രീവേഷം എന്നീ അലങ്കാരങ്ങളോടെ അദ്ദേഹത്തെ വേദിയിലേക്ക് ആനയിച്ചു. കാവാലം നാരായണപ്പണിക്കരാണ് കീര്‍ത്തിമുദ്ര അണിയിച്ചത്. അതിനു ശേഷം നളചരിതം രണ്ടാം ദിവസം കഥകളി അരങ്ങേറി. ആദ്യ രംഗത്ത് കലാമണ്ഡലം ഗോപി നളനായും മാര്‍ഗി വിജയകുമാര്‍ ദമയന്തിയായും അരങ്ങിലെത്തി. പച്ചവേഷങ്ങളില്‍ താന്‍ തന്നെ ഒന്നാമന്‍ എന്ന് അടിവരയിടുന്ന രീതിയില്‍ ഗോപിയാശാന്‍ നളനെ അവതരിപ്പിച്ചു. ഗോപിയാശാന്റെ നളനൊത്ത ദമയന്തിയായി മാര്‍ഗി വിജയകുമാറും രംഗം കൊഴുപ്പിച്ചു.

കലി-ദ്വാപരന്മാരായി രംഗത്തെത്തിയത് നെല്ലിയോട് വാസുദേവന്‍ നമ്പൂതിരിയും കൊട്ടാരക്കര ഗംഗയുമായിരുന്നു. ശാരീരികാസ്വാസ്ഥ്യം മൂലം നെല്ലിയോടിന് കലിവേഷത്തെ മികച്ചതാക്കുവാന്‍ കഴിഞ്ഞില്ല എന്നത് നിര്‍ഭാഗ്യകരമായി. ചുവപ്പ് താടി വേഷങ്ങളില്‍ പുരുഷന്മാര്‍ക്കൊപ്പം നില്‍ക്കുവാന്‍ സ്ത്രീകള്‍ക്കുമാവും എന്ന് തെളിയിച്ച കലാകാരിയാണ് കൊട്ടാരക്കര ഗംഗ. ദ്വാപരനായെത്തിയ ഗംഗ അവസരത്തിനൊത്തുയര്‍ന്ന് കലിയുടെ കുറവു നികത്തി അഭിനയിച്ചു. കലാമണ്ഡലം ഗോപിയുടെ ശൈലി അതുപോലെ പിന്തുടരുന്ന ഒരു കലാകാരനാണ് ഗോപിയുടെ പ്രധാന ശിഷ്യരില്‍ ഒരാളായ കൃഷ്ണകുമാര്‍. കലിയുടെ വാ‍ക്കുകളില്‍ വശംവദനായി നളനെ ചൂതുവിളിക്കുന്ന പുഷ്കരനെയാണ് ഇവിടെ കൃഷ്ണകുമാര്‍ അവതരിപ്പിച്ചത്. വേര്‍പാട് രംഗങ്ങളില്‍ നളനായി കോട്ടയ്ക്കല്‍ ചന്ദ്രശേഖര വാര്യരും ദമയന്തിയായി മാത്തൂര്‍ ഗോവിന്ദന്‍കുട്ടിയുമാണ് രംഗത്തെത്തിയത്. കലാമണ്ഡലം ഗോപി, വളരെ നാടകീയമായി, നളന്റെ വികാരതീവ്രത മുഴുവനും പ്രേക്ഷകരിലെത്തിച്ചാണ് ഈ രംഗം അവസാനിപ്പിക്കാറുള്ളത്. എന്നാല്‍ ഇവിടെ ചന്ദ്രശേഖര വാര്യര്‍ അത്രയും വിജയിച്ചു എന്നു പറയുവാനാവില്ല. കലാനിലയം ഉണ്ണികൃഷ്ണന്‍, പത്തിയൂര്‍ ശങ്കരന്‍കുട്ടി, കോട്ടയ്ക്കല്‍ പി.ഡി. നമ്പൂതിരി എന്നിവരാണ് പ്രധാനമായും ഈ രംഗങ്ങളില്‍ പാടിയത്. രംഗബോധം, ശബ്ദസൌകുമാര്യം, താളബോധം, സംഗീതം എന്നീഗുണങ്ങളൊക്കെയും സമാസമം ചേര്‍ന്നുള്ള ഗായകനെന്ന നിലയില്‍ പത്തിയൂര്‍ ശങ്കരന്‍‌കുട്ടിയാണ് ഇവരില്‍ കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത്. കോട്ടയ്ക്കല്‍ പി.ഡി. നമ്പൂതിരിയാവട്ടെ അമിതമായ സംഗീതപരീക്ഷണങ്ങളിലൂടെ പദങ്ങള്‍ അരോചകമാക്കി.


സൂചന: ചിത്രങ്ങളില്‍ മൌസമര്‍ത്തിയാല്‍ പൂര്‍ണ്ണരൂപം പുതിയ വിന്‍ഡോയില്‍ ദൃശ്യമാവും.

കലാമണ്ഡലം ഗോപിയുടെ ജന്മദിനമായ രണ്ടാം ദിവസം; നെറ്റിപ്പട്ടം കെട്ടിയ ആനകള്‍, പഞ്ചവാദ്യമേളം എന്നിവയുടെ അകമ്പടിയോടെ അദ്ദേഹത്തെ ഗുരുവായൂര്‍ ക്ഷേത്രത്തിന്റെ കിഴക്കേനടയില്‍ നിന്നും ഘോഷയാത്രയായി സപ്തതി ആഘോഷ നഗരിയിലെത്തിച്ചു. ഗുരുവായൂര്‍ തന്ത്രി ചേന്നാസ് നമ്പൂതിരിപ്പാട്, ഭദ്രദീപം തെളിയിച്ചു. എഴുപത് കഥകളി കലാകാരന്മാര്‍ സപ്തതിയുടെ പ്രതീകമായി എഴുപത് നിലവിളക്കുകള്‍ തെളിയിച്ചു. തുടര്‍ന്ന് കലാമണ്ഡലം ഗോപി തന്റെ ഗുരുക്കന്മാരെ വന്ദിച്ചാദരിക്കുന്ന ചടങ്ങാ‍യ ആചാര്യവന്ദനവും, ശിഷ്യരും മറ്റ് കഥകളി കലാ‍കാരന്മാരും ഗോപിയാശാനെ നമസ്കരിക്കുന്ന ഗുരുപൂജയും നടന്നു.

കേരള കലാമണ്ഡലം ചെയര്‍മാന്‍ കൂടിയായ കവി, പ്രൊഫ. ഓ.എന്‍.വി. കുറുപ്പ് അധ്യക്ഷനായ അനുമോദന സമ്മേളനമായിരുന്നു തുടര്‍ന്ന്. പണ്ട് തോക്കുമായിവന്നുള്ള അധിനിവേശമായിരുന്നെങ്കില്‍, ഇന്ന് സംസ്കാരത്തിനുമേലേയുള്ള അധിനിവേശമാണ് നടക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇന്നത്തെ യുവതലമുറ പരമ്പരാഗതകലയെക്കുറിച്ച് അന്ധരാണ്. വിദേശീയര്‍ കൊള്ളാമെന്നു പറയുന്നതുകൊണ്ടാവരുത് ഗോപിയെപ്പോലെയുള്ളവര്‍ ആദരിക്കപ്പെടുന്നത്. അവരുടെ മഹത്വം അറിഞ്ഞാവണം നമ്മള്‍ ആദരിക്കേണ്ടത്. കേരളമെന്ന് പറഞ്ഞാല്‍ പെട്ടെന്ന് എല്ലാ വിദേശരാജ്യങ്ങളിലും മനസിലാവില്ല, പക്ഷെ അവര്‍ കഥകളിയെ അറിയും, കഥകളി കലാകാരന്മാരെ അറിയും. അങ്ങിനെ നമ്മുടെ സാംസ്കാരികമണ്ഡലത്തിനു മുകളിലുള്ള അധിനിവേശത്തെ ചെറുത്തുനിര്‍ത്തുകയാണ്, ഗോപിയെപ്പോലെയുള്ളവര്‍ ചെയ്യുന്നത്. അതിനാവണം അവര്‍ ആദരിക്കപ്പെടേണ്ടത്. കേരള കലാമണ്ഡലത്തെ ഒരു സര്‍വ്വകലാശാലയായി ഉയര്‍ത്തുവാന്‍ എം.എ. ബേബി നടത്തുന്ന ശ്രമങ്ങളെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു.

വള്ളത്തോളിന്റെ സ്വപ്നങ്ങളെ യാഥാര്‍ത്ഥ്യമാക്കുവാനായുള്ള എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം കൊടുക്കുന്നത് പ്രൊഫ. ഓ.എന്‍.വി. കുറുപ്പു തന്നെയാണെന്നും, തന്റെ സ്ഥാനത്തിരുന്ന് ചെയ്യുവാന്‍ കഴിയുന്ന സഹായങ്ങള്‍ തന്നാലാവുന്ന രീതിയില്‍ താന്‍ ചെയ്യുന്നുവെന്നേയുള്ളെന്ന് മന്ത്രി എം.എ. ബേബി പറഞ്ഞു. സംഘാടകസമിതിക്കുവേണ്ടി അദ്ദേഹം കലാമണ്ഡലം ഗോപിക്ക് ആട്ടവിളക്ക് സമ്മാനിച്ചു. തന്റെ പ്രസംഗത്തില്‍ വേദിയിലും സദസിലുമായിരിക്കുന്ന വിവിധ കലാകാരന്മാരെ പേരെടുത്തുപറഞ്ഞ് ആദരിക്കുകയും ചെയ്തു അദ്ദേഹം.

ഗോപിയെന്ന വ്യക്തിയോടുള്ള സ്നേഹം കൊണ്ടല്ല, മറിച്ച് തന്റെ പ്രയോഗത്തോടുള്ള ഇഷ്ടം നിമിത്തം, ഇവിടെ വന്ന് പങ്കെടുക്കണമെന്ന് നിര്‍ബന്ധബുദ്ധിയുള്ളതുകൊണ്ടാണ് ഇത്രയധികം പേര്‍ ഇവിടെയെത്തിയിരിക്കുന്നതെന്ന് തന്റെ മറുപടിപ്രസംഗത്തില്‍ ഗോപി പറഞ്ഞു. തന്റെ മുന്‍ശുണ്ഠിയും കാര്‍ക്കശ്യവും നിമിത്തം ധാരാളം പേരുടെ മുഷിച്ചില്‍ സമ്പാദിക്കേണ്ടി വന്നിട്ടുണ്ട്. പക്ഷെ, അവയെയൊക്കെ തരണം ചെയ്ത് ഇന്നീ നിലയിലെത്തുവാന്‍ തനിക്കു കഴിഞ്ഞത്, ഗുരുക്കന്മാരുടേയും ശ്രീ.ഗുരുവായൂരപ്പന്റെയും അനുഗ്രഹം ഒന്നുകൊണ്ടുമാത്രമാണ്. ഗുരുവായ, കലാമണ്ഡലം പത്മനാഭന്‍ നായരെ അനുസ്മരിക്കുവാനും അദ്ദേഹം മറന്നില്ല.

കലാമണ്ഡലം ഹൈദരാലിയേയോ, വെണ്മണി ഹരിദാസിനേയോ ആരും ഒരിടത്തും ഓര്‍ത്തില്ല എന്നത് ആശ്ചര്യകരമായിത്തോന്നി. ഉച്ചയ്ക്ക് ആര്‍ട്ടിസ്റ്റ് നമ്പൂതിരിയുടെ നേതൃത്വത്തില്‍ സുഹൃത് സമ്മേളനവും നടന്നു. വൈകുന്നേരം നാലുമണിക്ക് കല്ലൂര്‍ രാമന്‍‌കുട്ടി മാരാരുടെ നേതൃത്വത്തില്‍ തായമ്പക അരങ്ങേറി. ശേഷം പുറപ്പാടോടുകൂടി കഥകളി ആരംഭിച്ചു. നാലുകൃഷ്ണവേഷങ്ങളാണ് രണ്ടാം ദിവസം പുറപ്പാടിനായി രംഗത്തെത്തിയത്. തലേന്നെത്തിയ ആറുവേഷങ്ങളുടെ പുറപ്പാടിനേക്കാള്‍ മികച്ചതായി കൃഷ്ണവേഷങ്ങളുടെ പുറപ്പാട്. ഇന്നത്തെ യുവഗായകരില്‍ ശ്രദ്ധേയനായ കോട്ടയ്‌ക്കല്‍ മധുവായിരുന്നു പുറപ്പാടിന് പാടിയത്. സംഗീതം, ശബ്ദസൌകുമാര്യം എന്നിവയാണ് മധുവിന്റെ പ്രത്യേകതകള്‍. എന്നിരിക്കിലും നാട്യപ്രധാനമായ കഥകളിയില്‍, ഭാവപൂര്‍ണ്ണമായ സംഗീതമാണ് ആവശ്യം. സംഗീതത്തില്‍ ഭാവം കൊണ്ടുവരുവാന്‍ കൂടിക്കഴിഞ്ഞാല്‍ കഥകളിസംഗീതരംഗത്ത് സ്വന്തമായൊരു സ്ഥാനം നേടുവാന്‍ ഈ കലാകാരനു കഴിയും എന്നതില്‍ തര്‍ക്കമില്ല.


സൂചന: ചിത്രങ്ങളില്‍ മൌസമര്‍ത്തിയാല്‍ പൂര്‍ണ്ണരൂപം പുതിയ വിന്‍ഡോയില്‍ ദൃശ്യമാവും.

രണ്ടാം ദിവസം ആദ്യകഥ ലവണാസുരവധമായിരുന്നു. ശ്രീരാമന്റെ യാഗാശ്വത്തെ ലവനും കുശനും ചേര്‍ന്ന് ബന്ധിക്കുന്നു. യാഗാശ്വത്തെ പിന്തുടര്‍ന്നെത്തുന്ന ശത്രുഘ്നനെ ലവകുശന്മാര്‍ പരാജയപ്പെടുത്തുന്നു. തുടര്‍ന്നെത്തുന്ന ഹനുമാനെ പരാജയപ്പെടുത്തി സീതയുടെ മുന്നിലെത്തിക്കുന്നു. സീത ഹനുമാനെ മോചിപ്പിക്കുവാന്‍ ലവകുശന്മാരോടു പറയുന്നു. സീതയുടെ അനുഗ്രഹവും വാങ്ങി, ലവകുശന്മാരുടെ വീര്യത്തില്‍ സം‌പ്രീതനായി ഹനുമാന്‍ വിടവാങ്ങുന്നു. ഇത്രയും ഭാഗമാണ് അവതരിപ്പിച്ചത്. കലാമണ്ഡലം ഗോപിയുടെ ഗുരുവായ കലാമണ്ഡലം രാമന്‍‌കുട്ടിനായരാശാനാണ് ഹനുമാനെ അവതരിപ്പിച്ചത്. സ്വതസിദ്ധമായ ശൈലിയില്‍, നര്‍മ്മം ചാലിച്ചുള്ള അദ്ദേഹത്തിന്റെ ഹനുമാന്‍ സദസ്യരെ നന്നായിത്തന്നെ രസിപ്പിച്ചു. കലാമണ്ഡലം ഗോപിയുടെ സതീര്‍ത്ഥ്യനും ഒരുകാലത്ത് കഥകളി അരങ്ങുകളിലെ സ്ഥിരം പങ്കാളിയുമായിരുന്ന കോട്ടയ്‌ക്കല്‍ ശിവരാമനായിരുന്നു സീതയുടെ ഭാഗം അഭിനയിച്ചത്. കലാമണ്ഡലം ഗോപിയുടെ ശിഷ്യരില്‍ പ്രഥമഗണനീയനായ കലാമണ്ഡലം ബാലസുബ്രഹ്മണ്യന്‍ ലവനേയും‍, കോട്ടയ്‌ക്കല്‍ കേശവന്‍ കുശനേയും അവതരിപ്പിച്ചു. കലാമണ്ഡലം ഗംഗാധരനായിരുന്നു ഈ ഭാഗത്തെ സംഗീതം കൈകാര്യം ചെയ്തത്. പ്രായാധിക്യത്തിലും, ഇപ്പോഴുള്ള പല ചെറുപ്പക്കാരേക്കാളും നന്നായി അദ്ദേഹം പാടുന്നു എന്നത് ചെറിയ കാര്യമല്ല. ശബ്ദസൌകുമാര്യം കുറവാണെന്നതൊഴിച്ചാല്‍, അദ്ദേഹത്തിന്റെ സംഗീതം കഥകളിക്കിണങ്ങുന്നതുതന്നെയാണ്.

സൂചന: ചിത്രങ്ങളില്‍ മൌസമര്‍ത്തിയാല്‍ പൂര്‍ണ്ണരൂപം പുതിയ വിന്‍ഡോയില്‍ ദൃശ്യമാവും.

ഏവരും കാത്തിരുന്ന കലാമണ്ഡലം ഗോപിയുടെ ദുര്യോധനന്‍ അരങ്ങിലെത്തുന്ന ഉത്തരാസ്വയംവരമായിരുന്നു അടുത്ത കഥ. ഏകലോചനമടങ്ങുന്ന ദുര്യോധനന്റെ ആദ്യ ശൃംഗാരപദം വളരെ നന്നായിത്തന്നെ അദ്ദേഹം രംഗത്തവതരിപ്പിച്ചു. എന്നാല്‍ വാര്യരുടെ കത്തിവേഷങ്ങളുടെയത്രയും ഗാംഭീര്യം ഗോപിയുടെ കത്തിവേഷത്തിനുള്ളതായി തോന്നിയില്ല. പച്ചവേഷങ്ങളില്‍, പ്രത്യേകിച്ച് നളനായി അഭിനയിക്കുമ്പോള്‍, അനുഭവവേദ്യമാവുന്ന ഗോപിയെന്ന പ്രതിഭയുടെ ആ കരസ്പര്‍ശം ഇതിലുണ്ടായതുമില്ല. ശീലമില്ലാത്തതിനാലാവാം അലര്‍ച്ചകളും വളരെക്കുറവായിരുന്നു. കലാമണ്ഡലം ഷണ്മുഖദാസാണ് ഭാനുമതിയുടെ വേഷമിട്ടത്. പ്രായത്തില്‍ വളരെ ചെറുപ്പമാണെങ്കിലും, മുതിര്‍ന്ന കലാകാരന്മാരോടൊപ്പം വേഷമിടുവാന്‍ താന്‍ പ്രാപ്തനാണെന്ന് തെളിയിച്ച കലാകാരനാണ് ഷണ്മുഖദാസ്. ഇവിടെയും ഇരുത്തം വന്ന അഭിനയമാണ് അദ്ദേഹം കാഴ്ചവെച്ചത്. ഇവരിരുവരും ചെര്‍ന്നുള്ള ആദ്യരംഗം വളരെ മികച്ചുനിന്നു.

ഉത്തരാസ്വയംവരം കഥകളിയിലെ മറ്റൊരു പ്രധാന വേഷമായ തിഗര്‍ത്തകനായി രംഗത്തെത്തിയത് കോട്ടയ്ക്കല്‍ ദേവദാസാണ്. താടിവേഷങ്ങളില്‍ തന്റേതായ ഒരു ശൈലി കൊണ്ടുവരുവാന്‍ കഴിഞ്ഞുട്ടുള്ള ഒരു മികച്ച യുവകലാകാരനാണ് അദ്ദേഹം. കേരളത്തിന്റെ തെക്ക് ഭാഗങ്ങളില്‍ അധികം എത്താറില്ലാത്ത കോട്ടയ്ക്കല്‍ നാരായണന്‍, പാലനാട് ദിവാകരന്‍ എന്നിവരായിരുന്നു ഈ കഥയിലെ സംഗീതം നിര്‍വ്വഹിച്ചത്. ചിട്ടപ്രധാനമായ പദങ്ങള്‍ സംഗീതം ചോര്‍ന്നു പോവാതെ പാടുന്നതില്‍ അഗ്രഗണ്യനാണ് കോട്ടയ്ക്കല്‍ നാരായണന്‍. ഹൈദരാലിയുടെ രീതിയില്‍, ലളിതമായ ഒരു സമീപനമാണ് പാലനാട് ദിവാകരന്റേത്. തിഗര്‍ത്തകവട്ടം വരെ കോട്ടയ്ക്കല്‍ നാരായണനും തുടര്‍ന്നുള്ള ഭാഗം പാലനാട് ദിവാകരനുമാണ് പാടിയത്.


സൂചന: ചിത്രങ്ങളില്‍ മൌസമര്‍ത്തിയാല്‍ പൂര്‍ണ്ണരൂപം പുതിയ വിന്‍ഡോയില്‍ ദൃശ്യമാവും.

സപ്തതിയുടെ പ്രതീകമായി എഴുപത് വേഷങ്ങള്‍ രംഗത്തെത്തുന്ന രീതിയിലായിരുന്നു കഥകള്‍ തിരഞ്ഞെടുത്തിരുന്നത്. ഗോപിയാശാന്റെ ചിത്രങ്ങളിലൂടെ പ്രശസ്തനായ ഫോട്ടോഗ്രാഫര്‍ കോട്ടയം രാധാകൃഷ്ണവാര്യരുടെ ചിത്രപ്രദര്‍ശനം,കഥകളി സംബന്ധിയായ പുസ്തകങ്ങളുടെ പ്രദര്‍ശനം എന്നിവയും ഇതോടൊപ്പം നടന്നു. രണ്ടുദിവസവും ആഘോഷങ്ങളില്‍ പങ്കെടുത്തവര്‍ക്കെല്ലാവര്‍ക്കും ആഹാരവും ഏര്‍പ്പെടുത്തിയിരുന്നു. മൊത്തത്തില്‍ നോക്കുമ്പോള്‍ വളരെ നന്നായിത്തന്നെ പരിപാടികള്‍ അസൂത്രണം ചെയ്ത് നടപ്പില്‍ വരുത്തിയ സംഘാടകര്‍ പ്രത്യേകം അഭിനന്ദനമര്‍ഹിക്കുന്നു. ഗോപിയാശാന്റെ ആരാധകര്‍ക്കും, കഥകളി ആസ്വാദകര്‍ക്കും ഓര്‍മ്മയില്‍ സൂക്ഷിക്കുവാന്‍ കഴിയുന്ന രണ്ടു ദിവസങ്ങളായിരുന്നു ഈ ആഘോഷം സമ്മാനിച്ചത് എന്ന് നിസംശയം പറയാം. കലാമണ്ഡലം ഗോപി എന്ന കലാകാരന് എല്ലാവിധ ഭാവുകങ്ങളും ആയുസ്സും ആരോഗ്യവും നേര്‍ന്നുകൊണ്ട് ഈ കുറിപ്പ് അവസാനിപ്പിക്കുന്നു.
--



സന്ദര്‍ശിക്കാവുന്ന മറ്റിടങ്ങള്‍:
ഗോപിയാ‍ശാന്റെ സപ്തതി ആഘോഷം - കളിഭ്രാന്ത്
--
Keywords: Kathakali, Kalamandalam Gopi, Sapthathi, Guruvayur, Guruvayoor, 70, Birthday, Celebrations, Photos, Images, Gallery, Pictures, Kalamandalam Padmanabhan Nair Nagar, Kalamandalam Ramankutty Nair, Nalacharitham, Nalan, Damayanthi, Margi Vijayakumar, Kalamandalam Shanmughadas, Hanuman, Kottackal Chandrasekhara Varier, Duryodhanan, Kathi Vesham, Pacha, Bhanumathi, Utharaswayamvaram, Kottackal Devadas, Kottackal ivaraman, Minukku, Thadi, Thigarthakan, Kali, Dwaparan, Lavan, Kusan, Seetha, Lavanasuravadham, Thiranottam, Kottackal Madhu, Palanadu Divakaran, Pathiyoor Sankarankutty, Kalamandalam Gan, Nelliyodu Vasudevan Nampoothiri, Kottarackara Ganga, Kalamandalam Balasubrahmaniam, Kottackal Kesavan

Sunday, May 20, 2007

കര്‍ണ്ണശപഥം - ആട്ടക്കഥയ്ക്കൊരു പുതുഭാഷ്യം

കര്‍ണ്ണശപഥം - ആട്ടക്കഥയ്ക്കൊരു പുതുഭാഷ്യം
കഥകളിയില്‍, പുതുതായി എഴുതപ്പെട്ട കഥകളില്‍ ഏറ്റവും ശ്രദ്ധേയമായ ഒന്നാണല്ലോ കര്‍ണ്ണശപഥം. മാലി എന്ന തൂലികാ‍നാമത്തില്‍ അറിയപ്പെടുന്ന വി. മാധവന് നായരാണ് കര്‍ണ്ണശപഥം ആട്ടക്കഥയുടെ രചയിതാവ്. ലളിതമായ മലയാളപദാവലിയില്‍ എഴുതപ്പെട്ടിരിക്കുന്ന ഇതിലെ പദങ്ങള്‍ വളരെയെളുപ്പം മനസിലാവുന്നവയാണ്, അതുകൊണ്ടുതന്നെ ഈ കഥ ഏവര്‍ക്കും പ്രീയപ്പെട്ടതുമായി. ശുദ്ധമലയാളത്തില്‍ എഴുതിയിരിക്കുന്ന ഇതിലെ പദങ്ങള്‍ ചിട്ടപ്പെടുത്തിയിരിക്കുന്ന രാഗങ്ങളും മനോഹരങ്ങളാണ്. കര്‍ണ്ണനും ദുര്യോധനുമായുള്ള ആത്മബന്ധം, കര്‍ണ്ണനും കുന്തിയുമായുള്ള സമാ‍ഗമം, ദുര്യോധനനുവേണ്ടി എന്നും നിലകൊള്ളുമെന്നുള്ള കര്‍ണ്ണന്റെ ശപഥം എന്നിവയിലൂടെയാണ് കര്‍ണ്ണശപഥം ആട്ടക്കഥയുടെ സഞ്ചാരം. കുന്തി കര്‍ണ്ണനെ കാണുന്നതും, അവര്‍ തമ്മിലുള്ള സംവാദവും വളരെ നാടകീയമായി ഇതില്‍ ആവിഷ്കരിച്ചിരിക്കുന്നു. ഇത്രയൊക്കെ ഗുണങ്ങള്‍ ഇതിനുണ്ടെങ്കില്‍ തന്നെയും പോരായ്മകളും ഏറെ ചൂണ്ടിക്കാണിക്കുവാനുണ്ട്.

രംഗങ്ങള്‍ വേര്‍തിരിച്ചിട്ടില്ലാത്തതും ശ്ലോകങ്ങള്‍ ഉള്‍പ്പെടുത്താത്തതുമാണ് പ്രധാനപ്പെട്ട ഒരു പോരായ്മ. കഥയുടെ തുടക്കത്തില്‍ ഇപ്പോള്‍ ആലപിക്കാറുള്ള “വീര്യാമ്പുരാശി വിധിവേഷു...” എന്നുതുടങ്ങുന്ന ശ്ലോകം തന്നെ പിന്നീട് കൂട്ടിച്ചേര്‍ക്കപ്പെട്ടതാണ്. ഇതുപാടി ദുര്യോധനന്റെ തിരനോട്ടം കഴിഞ്ഞ് തിരശ്ശീല മാറ്റിയാല്‍ പിന്നെ തിരശ്ശീല കഥയുടെ അവസാനമാണ് പിടിക്കുന്നത്. ദുര്യോധനനും ഭാനുമതിയുമായുള്ള ആദ്യരംഗം ശൃംഗാരമല്ല എന്നതും എടുത്തു പറയേണ്ടതാണ്. ദുഃഖിതയായി കാ‍ണപ്പെടുന്ന ഭാനുമതിയോട് കാരണമന്വേഷിച്ചുകൊണ്ടുള്ള ദുര്യോധനന്റെ പദമാണ് ആദ്യം. “കാതര വിലോചനേ, കാതരയാകുവാന്‍...” എന്നു തുടങ്ങുന്ന ഈ പദം, കത്തി വേഷങ്ങളുടെ പ്രഥമ പദങ്ങള്‍ക്ക് നിശ്ചയിച്ചിട്ടുള്ള പാടി രാഗത്തിലുള്ളതുമല്ല. അത്ര പതിഞ്ഞ മട്ടിലല്ലാത്തതിനാലും രാഗം പാടിയല്ലാത്തതിനാലും ഉത്തരാസ്വയംവരത്തിലെ “കല്യാണി കാണ്‍ക, മമ വല്ലഭേ...”യുടേയോ കീചകവധത്തിലെ “മാലിനി രുചിരം, ഗുണശാലിനീ...”യുടേയോ ഗാംഭീര്യം ഇതിനില്ല.


യുദ്ധത്തില്‍ ദുര്യോധനന്‍ വധിക്കപ്പെട്ടാലോ എന്ന ഭയം തന്നിലുണ്ടെന്ന് ഭാനുമതി അറിയിക്കുന്നു. കോപിഷ്ഠനായ ദുര്യോധനന്‍ ഭാനുമതിയെ ആശ്വസിപ്പിക്കുവാന്‍ ശ്രമിക്കുന്നു, പക്ഷെ ഭാനുമതി സമാധാനിക്കുന്നില്ല. ഇവിടെ കര്‍ണ്ണന്‍ രംഗപ്രവേശം ചെയ്യുന്നു. ഭാര്യയും ഭര്‍ത്താവുമായി സംസാരിച്ചിരിക്കുന്നിടത്തേക്ക് കര്‍ണ്ണന്‍, ഇപ്പോള്‍ അവതരിപ്പിക്കപ്പെടുന്ന രീതിയില്‍,
എങ്ങിനെ പ്രവേശിക്കുവാന്‍ സാധിക്കും? എനിക്കു തോന്നുന്നത്, ഇവിടെ ദുര്യോധനന്‍ ഒരു ദൂതനെ വിളിച്ച് കര്‍ണ്ണനെ ആളയിച്ച് വരുത്തുന്നതായോ മറ്റോ കാണിക്കണമെന്നാണ്‍. കര്‍ണ്ണശപഥം കഥ, കേവലം ഒരു ദിവസം നടക്കുന്നത്താകയാലും, കര്‍ണ്ണന്‍ സ്നാനം കഴിയാതെ എത്തി എന്നുള്ളതിനാലും, അത്യാവശ്യമായി ദുരോധനന്‍ ആളയച്ചുവരുത്തി എന്നതിനല്ലേ കൂടുതല്‍ ഭംഗി? ഭാര്യയെ സമാശ്വസിപ്പിക്കുവാന്‍ ഒരു സുഹൃത്തിനെ വിളിച്ചുവരുത്തുമ്പോള്‍, അവര്‍ തമ്മിലുള്ള ആഴം പ്രേക്ഷകര്‍ക്ക് വ്യക്തമാവുകയും ചെയ്യും. കര്‍ണ്ണനോട് ഭാനുമതിയെ ആശ്വസിപ്പിക്കുവാന്‍ പറഞ്ഞ് ദുര്യോധനന്‍ രംഗം വിടുന്നു. കര്‍ണ്ണന്റെ വാക്കുകളാല്‍ ഭയമകന്ന് ഭാനുമതി ഉല്ലാസവതിയാവുന്നു. ഇവിടെയും കര്ണ്ണന്‍ ദുര്യോധനനെ വിളിച്ചു വരുത്തുന്നതായി അഭിനയിക്കാവുന്നതാണ്. ദുര്യോധനന്‍ വെറുതെ പ്രവേശിക്കുന്നത്, പിന്നെയും അനുചിതമാണ്.

സന്തോഷവതിയായ ഭാനുമതിയെക്കണ്ട് ദുര്യോധനന്‍ കര്‍ണ്ണനോട് നന്ദി പറയുന്നു. അപ്പോള്‍ ദുഃശാസനന്‍ വെപ്രാളത്തോടെ എത്തിച്ചേരുന്നു. മന്ത്രിമാരെല്ലാം ആസന്നമായ യുദ്ധത്തെപ്പറ്റി സംസാരിക്കുവാന്‍ തന്ത്രഗൃഹത്തില്‍ തയ്യാറായിരിക്കുന്നു എന്ന് ദുഃശാസനന്‍ ഉണര്‍ത്തിക്കുന്നു. സഭയിലേക്ക് പോകുവാനായി ദുര്യോധനന്‍ കര്‍ണ്ണനേയും വിളിക്കുന്നു. കര്‍ണ്ണന്‍ പറയുന്നു, ഞാന്‍ ഗംഗയില്‍ സ്നാനം നടത്തിയതിനു ശേഷം എത്തിച്ചേര്‍ന്നു കൊള്ളാമെന്ന്.
ഇവിടെ കാര്യമായി ഘടനയില്‍ മാറ്റമുണ്ടാവേണ്ടതുണ്ടെന്ന് ഞാന്‍ കരുതുന്നു. ദുഃശാസനന് ഇവിടെ തിരനോട്ടം നിശ്ചയിച്ചിട്ടില്ല. അത് വേണമെന്നില്ല, ഒഴിവാക്കാം. എന്നാല്‍ ഈ രംഗം മറ്റൊരു രീതിയിലാവുന്നതാണ് കൂടുതല്‍ നല്ലതെന്നാണ് എന്റെ അഭിപ്രായം.

ഉല്ലാസവതിയായ ഭാനുമതിയെക്കണ്ട് ദുര്യോധനന്‍ സന്തോഷിക്കുന്നു. സന്തുഷ്ടനായ ദുര്യോധനന്‍ കര്‍ണ്ണനെ യാത്രയാക്കുന്നു. കര്‍ണ്ണനാവട്ടെ, താന്‍ ഗംഗയിലൊന്ന് സ്നാനം കഴിച്ച് പ്രാര്‍ത്ഥിക്കുവാന്‍ പോവുന്നു എന്നുപറഞ്ഞ് രംഗം വിടുന്നു. ദുര്യോധനനും ഭാനുമതിയും സംഭാഷണത്തിലേക്ക് കടക്കുന്നു. ഇവിടെ ദുര്യോധനന്‍, കര്‍ണ്ണനോടുള്ള തന്റെ സ്നേഹവും വിശ്വാസവും ഭാനുമതിയോടുള്ള സംഭാഷണത്തിലൂടെ പ്രേക്ഷകരിലെത്തിക്കണം. എങ്കിലേ “അനുജാതരോടു രണം നിനവില്‍ പാപമെങ്കില്‍, ഇനിയെന്നെ വെടിഞ്ഞിടാന്‍ അനുമതി തരുന്നിതാ...” എന്ന് ദുര്യോധനന്‍ അവസാനഭാഗത്ത് പറയുമ്പോള്‍, ദുര്യോധനന്‍ അനുഭവിക്കുന്ന ആത്മസംഘര്‍ഷം പ്രേക്ഷകനിലെത്തുകയുള്ളൂ.
മനോധര്‍മ്മാട്ടത്തിനൊടുവിലായി, ദുഃശാസനന്‍ കാണുവാനാഗ്രഹിക്കുന്നുവെന്ന് ദ്വാരപാലകന്‍ അറിയിക്കുന്നതായി ആടി, കാണുവാനുള്ള അനുവാദം കൊടുക്കുന്നു.

ദുഃശാസനന്റെ പദത്തിനു ശേഷം, തന്ത്രഗൃഹത്തിലേക്ക് പുറപ്പെടുന്നതിനു മുന്‍പായി ദുര്യോധനന്‍ ഗംഗയില്‍ സ്നാനത്തിനായി പോയ കര്‍ണ്ണനെക്കൂടി വിവരം ധരിപ്പിച്ച് കൂട്ടിക്കൊണ്ടുവരുവാനായി ദുഃശാസനനോട് പറയുന്നു. അപ്പോള്‍ ദുഃശാസനന്‍, കര്‍ണ്ണനെ വിളിക്കേണ്ട കാര്യമുണ്ടോ, ഇവിടെ കര്‍ണ്ണനെന്ത് പ്രാധാന്യം, എന്നിങ്ങനെ തനിക്ക് കര്‍ണ്ണനോടുള്ള അനിഷ്ടം വെളിവാക്കണം. ദുര്യോധനന്‍ അപ്പോള്‍ പറയണം, തനിക്ക് രക്തബന്ധത്തിലുള്ളവരേക്കാള്‍ വിശ്വാ‍സമാണ് കര്‍ണ്ണനെയെന്ന്. പിന്നീടവസനമുള്ള ദുഃശാസനന്റെ പദത്തില്‍ ചോദിക്കുന്നുണ്ട് “രക്തബന്ധസമ ശക്തിയുള്ളൊരു ബന്ധമേതുള്ളൂ...” എന്നകാര്യം ഓര്‍ക്കുക. കര്‍ണ്ണനും കുന്തിയുമായുള്ള ബന്ധത്തിന്റെ രഹസ്യം “ജേഷ്ഠ കേള്‍ക്കുക സ്പഷ്ടമായി...” എന്ന പദത്തിലൂടെ ദുര്യോധനനെ അറിയിക്കുമ്പോളുള്ള ദുഃശാസനന്റെ ഉത്സാഹം, ഇവിടെ കര്‍ണ്ണനോട് ദുഃശാസനനുള്ള നീരസം വെളിവാക്കുകയാണെങ്കില്‍ മാത്രമേ നീതീകരിക്കപ്പെടുകയുള്ളൂ. അതുപോലെ, ഇപ്പോള്‍ കാണിക്കുന്ന രീതിയില്‍, സഭയിലേക്ക് പുറപ്പെടുന്ന ദുഃശാസനന്‍, എന്തിന് കര്‍ണ്ണന്റെ സ്നാനസ്ഥലത്തെത്തി എന്നും വ്യക്തമാവില്ല. ആ കുറവും ഈ രീതിയില്‍ അവതരിപ്പിക്കുമ്പോള്‍ ഇല്ലാതാവുന്നു.


കര്‍ണ്ണന്റെ ജന്മരഹസ്യം അറിഞ്ഞ് ദുഃശാസനന്‍ സഭയിലെത്തി ദുര്യോധനനെ അറിയിക്കുന്ന “ജേഷ്ഠ കേള്‍ക്കുക സ്പഷ്ടമായി...” എന്ന പദം, തുടര്‍ന്നുള്ള ദുര്യോധനന്റെ “ശെട, ശെട, മതിയെട കഠിനം വചനം...” എന്ന മറുപടി പദം എന്നിവ ഒഴിവാക്കുന്നതായിക്കാണുന്നു. ഇവയാടിയാല്‍ തന്നെയും കൂടിപ്പോയാല്‍ പത്തുമിനിറ്റില്‍ താഴെയേ എടുക്കുകയുള്ളൂ. അപ്പോള്‍ പിന്നെ ഇവ ഒഴിവാക്കുന്നതെന്തിനാണ്? അതിനു ശേഷമുള്ള ദുര്യോധനന്റെ പദം “കഥയെല്ലാ‍മറിവായി, പൃഥയുടെ സുതാ സഖേ...” എന്നതും പൂര്‍ണ്ണമായി ആലപിക്കാറില്ല. എന്നാല്‍ ഈ പദങ്ങള്‍ ഒഴിവാക്കി കര്‍ണ്ണന്റെ ശപഥത്തിലേക്ക് പെട്ടെന്നെത്തുമ്പോള്‍, പ്രേക്ഷകന് കര്‍ണ്ണന്റെ വികാരം പൂര്‍ണ്ണമായി ഉള്‍ക്കൊള്ളുവാന്‍ സാധിക്കുകയില്ല എന്നതാണ് സത്യം. എല്ലാ പദങ്ങള്‍ക്കും ചെറുവേഷങ്ങള്‍ക്കും പ്രാധാന്യമുണ്ടെന്ന് മനസിലാക്കണം. ദുര്യോധനന്റേയും ദുഃശാസനന്റേയു പദങ്ങള്‍ ലോപിപ്പിക്കുക വഴി, കര്‍ണ്ണന്റെ ശപഥത്തിന്റെ ശക്തി കുറയുകയാണ് യഥാര്‍ത്ഥത്തില്‍ സംഭവിക്കുന്നത്. അതുപോലെ ആദ്യരംഗം കഴിഞ്ഞ്, അവസാനം വരെ വേഷമഴിക്കാതെയിരിക്കുന്ന കലാകാരന്മാ‍രോടു(ദുര്യോധനനും ദുഃശാസനനും) ചെയ്യുന്ന അനീതികൂടിയാണ് അവര്‍ക്കുള്ള പദം ഒഴിവാക്കുന്നത്. ഈ രീതിയിലുള്ള തിരുത്തലുകള്‍ കര്‍ണ്ണശപഥം ആട്ടക്കഥയില്‍ കൊണ്ടുവരുന്നത് ഉചിതമാവുമെന്ന് ഞാന്‍ കരുതുന്നത്.

ഇവിടെ ഞാന്‍ പറഞ്ഞതില്‍ എന്തെങ്കിലും പിശകുണ്ടെങ്കില്‍ അതു കാര്യകാരണസഹിതം ചൂണ്ടിക്കാണിക്കുവാന്‍ അഭ്യര്‍ത്ഥിക്കുന്നു.
--


Keywords: Karnasapatham, Attakkatha, Kalamandalam Gopi, Pacha Vesham, Karnan, Kunthi, Mali, V. Madhavan Nair, Kathakali Play

Friday, May 18, 2007

ഓര്‍ക്കുട്ടിലൂടെ കൊലപാതകവും!

കൌഷംബി മനീഷിന്റെ ടെസ്റ്റിമോണിയലായെഴുതി:
Well, what to say about this sportive guy... He is really caring and loving guy... He is amazing, awesome and friendly. I neednot describe him as anyone close to him must surely be aware of his abilities. He is an all rounder.. Be it in the field of studies, sports or music. He is a champo...Don't u think so???
ആരാണ് കൌഷംബിയും മനീഷും? കൌഷംബി മുംബൈയില്‍ ടി.സി.എസില്‍ ജോലിനോക്കുന്ന ഒരു ഇരുപത്തിനാലുകാരി. കൌഷംബി ലായക് എന്ന് പൂര്‍ണ്ണനാമം. മനീഷ് താകൂര്‍, കൊച്ചിയിലെ ഒരു നേവല്‍ ഉദ്യോഗസ്ഥന്‍. ഇപ്പോള്‍ ഗോവയിലാണുള്ളത്. മനീഷിന്റെ ഓര്‍ക്കുട്ട് പ്രൊഫൈലില്‍, സുഹൃത്തുക്കളായി ചേര്‍ക്കപ്പെട്ടിരിക്കുന്നത് കൌഷംബിയും പിന്നെ മറ്റൊരാളും മാത്രം (മറ്റുള്ളവര്‍ മനീഷിനെ ഇപ്പോള്‍ ഡിലീറ്റ് ചെയ്തതാവാം). ഇരുവരും ഓര്‍ക്കുട്ടില്‍ കണ്ടുമുട്ടി (കുട്ടിക്കാലം മുതല്‍ക്ക് അറിയാവുന്നവരാണെന്ന് സി.എന്‍.എന്‍ - ഐ.ബി.എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു), ഇരുവരും സ്നേഹത്തിലായി, മനീഷ് കൌഷംബിയുമായി നേരില്‍ കണ്ടു, പിന്നീടതൊരു പതിവായി, എന്നാല്‍ മനീഷ് വിവാഹിതനായിരുന്നു, ഒരു കുട്ടിയുമുണ്ടായിരുന്നു.

മെയ് 18, 2007: കഴിഞ്ഞ വാരാന്ത്യത്തില്‍ രണ്ടുപേരും ഒരു ഹോട്ടല്‍ മുറിയില്‍ റൂമെടുത്തു, അതും കള്ളപ്പേരില്‍. തിങ്കളാഴ്ച ഉച്ചയോടെ വെക്കേറ്റ് ചെയ്യുമെന്നാണ് പറഞ്ഞിരുന്നത്. എന്നാല്‍ ആരേയും പുറത്തേക്ക് കാണാഞ്ഞ്, ഹോട്ടല്‍ ജോലിക്കാര്‍ മുറി തുറന്നപ്പോള്‍, കൌഷംബിയെ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. മനീഷാണ് കൊലപാതകം ചെയ്തതെന്ന് പോലീസ് പറയുന്നു. ഇരുവരും ആത്മഹത്യചെയ്യുവാന്‍ തീരുമാനിച്ച് ഹോട്ടലില്‍ റൂമെടുത്തു, എന്നാല്‍ കൌഷുംബിയെ കൊന്നശേഷം സ്വയം മരിക്കുവാന്‍ മനീഷിന് സാധിച്ചില്ല, അങ്ങിനെയും പറയപ്പെടുന്നു. സത്യം എന്താണെന്നോ, ശരിക്കും അവിടെ എന്തു നടന്നുവെന്നോ ഔദ്യോഗികമായി സ്ഥിരീകരിക്കപ്പെട്ടിട്ടില്ല.

മെയ് 19, 2007: മനീഷ് കുറ്റസമ്മതം നടത്തി. കൌഷുംബിക്ക് മറ്റാരോടോ അടുപ്പമുണ്ടെന്ന് മനസിലാക്കിയതാണ് കൊലനടത്തുവാനുള്ള പ്രേരണയായി പറയുന്നത്.

സത്യം എന്തായാലും ഒരു മരണത്തിലേക്ക് ഓര്‍ക്കുട്ട് ബന്ധം വളരുന്ന സ്ഥിതി വിശേഷം അത്യന്തം ആപത്കരമാണ്. ഓര്‍ക്കുട്ടിന് അതിന്റേതായ പ്രയോജനങ്ങള്‍ ഉണ്ടെങ്കിലും, ദോഷങ്ങളും ധാരാളം. സൂക്ഷിച്ചാല്‍ ദുഃഖിക്കേണ്ട എന്നാണല്ലോ, പെണ്‍‌കുട്ടികളും ആണ്‍‌കുട്ടികളും തുല്യപ്രാധാന്യം അര്‍ഹിക്കുന്നവരെങ്കില്‍ തന്നെയും, നമ്മുടെ നാട്ടിലെ സാമൂഹിക പരിതസ്ഥിതി കണക്കിലെടുത്ത്, അവര്‍ കൂടുതല്‍ സൂക്ഷിക്കുന്നതാവും അഭികാമ്യം.
--

കൂടുതല്‍ വാര്‍ത്തകള്‍ ഇവിടെ:
The Telegraph - Honeymoon Suite turns Murder Den.
Mumbai Mirror - Did Boyfriend Kill TCS Girl?
Mumbai NewsLine - TCS staffer, Navy Man may have entered into Suicide Pact.
CNN - IBN News Video

Mumbai NewsLine - Navy Man was Driven by Jealousy.

--
കുറിപ്പ്: ഇതൊരു ആധികാരിക വാര്‍ത്തയല്ല. നെറ്റിലൂടെ കിട്ടിയ അറിവ്, ഇവിടെ പങ്കു വെയ്ക്കുന്നുവെന്നു മാത്രം. ഇവിടെ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍, അവസാനം നല്‍കിയിരിക്കുന്ന ലിങ്കുകളില്‍ നിന്നും 2007 മെയ് 18, മെയ് 20 എന്നീ തീയതികളില്‍ എനിക്ക് കിട്ടിയത്.

Tuesday, May 15, 2007

കലാമണ്ഡലം ഗോപി - സപ്തതി ആഘോഷം

കലാമണ്ഡലം ഗോപി - സപ്തതി ആഘോഷം ‌| Kalamandalam Gopi - Sapthathi (70th BirthDay Celebrations)
നളന്‍, അര്‍ജ്ജുനന്‍, ഭീമന്‍, കര്ണ്ണന്‍ തുടങ്ങി കഥകളിയിലെ പ്രധാനപച്ചവേഷങ്ങളുടെയെല്ലാം പേരിനൊപ്പം തന്‍റെ പേര്‍ കൂട്ടിച്ചേര്‍ത്ത അതുല്യ കഥകളി നടന്‍, ശ്രീ. കലാമണ്ഡലം ഗോപിയുടെ, കഥകളി ആസ്വാദകരുടെ ഗോപിയാശാന്‍റെ, എഴുപതാം പിറന്നാള്‍ 2007 മെയ് 26, 27 തീയതികളില്‍ ഗുരുവായൂരില്‍ ആഘോഷിക്കുന്നു. ഗോപിയാശാന്‍റെ ഗുരുക്കന്മാരും ശിഷ്യന്മാരും പിന്നെ കേരളത്തില്‍ അങ്ങോളമിങ്ങോളമുള്ള കഥകളി കലാകാരന്മാരും ഒന്നിക്കുന്ന ഈ വേളയില്‍, ആസ്വാദകര്‍ക്കായി രണ്ടു ദിവസവും കഥാകളിയും ഒരുക്കിയിട്ടുണ്ട്. സപ്തതി ആഘോഷത്തിനോടനുബന്ധിച്ച് നടത്തപ്പെടുന്ന പരിപാടികളില്‍ പ്രധാനപ്പെട്ടവ:

2007 മെയ് 26, ശനി

2.00 മണി മുതല്‍: സെമിനാര്‍
വിഷയം - കേരളീയ നാട്യകലയ്ക്ക് കലാമണ്ഡലം ഗോപിയുടെ സംഭാവന.
പങ്കെടുക്കുന്നവര്‍ - കെ. ബി. രാജ് ആനന്ദ്, ഭരത് മുരളി, നെടുമുടി വേണു, ഡോ. പി. വേണുഗോപാല്‍ തുടങ്ങിയവര്‍.

6.00 മണി മുതല്‍: കഥകളി
പുറപ്പാട് - പഞ്ചപാണ്ഡവരും പാഞ്ചാലിയും
ഒന്നാം കഥ - നളചരിതം രണ്ടാം ദിവസം
വേഷം - കലാ. ഗോപി (നളന്‍ 1), മാര്‍ഗി വിജയകുമാര്‍ (ദമയന്തി 1), കലാ. കൃഷ്ണകുമാര്‍ (പുഷ്കരന്‍ ), കോട്ടയ്ക്കല്‍ ചന്ദ്രശേഖര വാര്യര്‍ (നളന്‍ 2), മാത്തൂര്‍ ഗോവിന്ദന്‍ കുട്ടി (ദമയന്തി 2) തുടങ്ങിയവര്‍.
രണ്ടാം കഥ - ദുര്യോധനവധം
വേഷം - ഇഞ്ചക്കാട് രാമചന്ദ്രന്‍ പിള്ള (ദുര്യോധനന്‍ 1), കലാ. രാജശേഖരന്‍ (പാഞ്ചാലി), കോട്ട. ഗോപാലകൃഷ്ണന്‍ (ശ്രീകൃഷ്ണന്‍) തുടങ്ങിയവര്‍.
പാട്ട് - മാടമ്പി സുബ്രഹ്മണ്യന്‍ നമ്പൂതിരി, കലാനിലയം ഉണ്ണികൃഷ്ണന്‍, പത്തിയൂര്‍ ശങ്കരന്‍ കുട്ടി, കലാ. ബാബു നമ്പൂതിരി തുടങ്ങിയവര്‍.
മേളം - കുറൂര്‍ വാസുദേവന്‍ നമ്പൂതിരി, കലാ. ബലരാമന്‍, കലാ. കൃഷ്ണദാസ്, കലാ. നാരായണന്‍ നായര്‍, കലാ. ശങ്കരവാരിയര്‍, കലാ. ഹരിനാരായണന്‍ തുടങ്ങിയവര്‍.

--
2007 മെയ് 27, ഞായര്‍
10.00 മണി മുതല്‍: ആചാര്യവന്ദനം, ഗുരുപൂജ
കലാ. ഗോപി‍ തന്‍റെ ഗുരുക്കന്മാരേയും, ശിഷ്യര്‍ ഗോപിയാശാനേയും ആദരിക്കുന്നു.

11.00 മണി മുതല്‍: അനുമോദന സമ്മേളനം
പ്രഫ. ഒ.എന്‍.വി. കുറുപ്പ്, എം. എ. ബേബി, അടൂര്‍ ഗോപാലകൃഷ്ണന്‍, എം. ടി. വാസുദേവന്‍ നായര്‍, ഭരത് മുരളി, കാവാലം നാരായണപ്പണിക്കര്‍ തുടങ്ങിയവര്‍ പങ്കെടുക്കുന്നു.

2.00 മണി മുതല്‍: സുഹൃത് സമ്മേളനം
ആര്‍ട്ടിസ്റ്റ് നമ്പൂതിരി ഉദ്ഘാടനം നിര്‍വ്വഹിക്കുന്നു. സുഹൃത്തുക്കളും ആസ്വാദകരും പങ്കെടുക്കുന്നു.

4.00 മണി മുതല്‍: തായമ്പക
കല്ലൂര്‍ രാമന്‍‍കുട്ടി മാരാര്‍, മട്ടന്നൂര്‍ ശങ്കരന്‍ കുട്ടി എന്നിവര്‍ നയിക്കുന്നു.

6.00 മണി മുതല്‍: കഥകളി
ഒന്നാം കഥ - ലവണാസുരവധം
വേഷം - കോട്ടയ്ക്കല്‍ ശിവരാമന്‍ (സീത), കലാ. ബാലസുബ്രഹ്മണ്യന്‍ (കുശന്‍), കോട്ട. കേശവന്‍ (ലവന്‍), കലാ. രാമന്‍‍കുട്ടി നായര്‍ (ഹനുമാന്‍) തുടങ്ങിയവര്‍.
രണ്ടാം കഥ - ഉത്തരാസ്വയം‍വരം
വേഷം - കലാ. ഗോപി (ദുര്യോധനന്‍), കലാ. ഷണ്മുഖന്‍ (ഭാനുമതി), കലാ. ഹരിനാരായണന്‍ (ദൂതന്‍), കോട്ട. ദേവദാസ് (തൃഗര്‍ത്തകന്‍), കലാനിലയം ബാലകൃഷ്നന്‍ (ഉത്തരന്‍), സദനം കൃഷ്ണന്‍‍കുട്ടി (ബൃഹന്നള) തുടങ്ങിയവര്‍.
മൂന്നാം കഥ - ദക്ഷയാഗം
വേഷം - കലാ. നന്ദകുമാരന്‍ നായര്‍ (ദക്ഷന്‍), ചവറ പാറുക്കുട്ടി (സതി), കലാ. നാരായണന്‍‍കുട്ടി (ശിവന്‍) തുടങ്ങിയവര്‍.
പാട്ട് - കലാ. ഗംഗാധരന്‍, കോട്ട. നാരായണന്‍, പാലനാട് ദിവാകരന്‍, കോട്ട. മധു തുടങ്ങിയവര്‍.
മേളം - കലാ. പ്രഭാകരപ്പൊതുവാള്‍, കലാനിലയം കുഞ്ഞുണ്ണി, കലാ. ഉണ്ണികൃഷ്ണന്‍, കലാ. നാരായണന്‍ നമ്പീശന്‍ തുടങ്ങിയവര്‍.

More details in English here:
Kathakali Blog

--
Keywords: Kalamandalam Gopi Asan Sapthathi Celebrations 70th Birthday Guruvayur Guruvayoor Aghosham TownHall Pathmanabhan Nair Nagari, May 25, 26, Saturday, Sunday

Thursday, May 3, 2007

പ്രാക്ടിക്കല്‍ ലൈഫ്

വളരെ നാളുകള്‍ക്കു ശേഷം ഞാനിന്നാണ് വീണ്ടും അവനെക്കുറിച്ചോര്‍ക്കുന്നത്. പ്രണയത്തിന്റെ നാലഞ്ചുകൊല്ലങ്ങള്‍ക്കു ശേഷം, ഒരു ദിനം നിര്‍ദ്ദാക്ഷണ്യം തന്നെ തള്ളിപ്പറഞ്ഞ്, എങ്ങോട്ടോ മറഞ്ഞതാണ്. അവനോടുള്ള വാശിയില്‍ പിന്നെ ഞാന്‍ അവനെ അന്വേഷിച്ചതുമില്ല, അറിയുവാന്‍ ആഗ്രഹിച്ചതുമില്ല. പക്ഷെ...

വിവാഹത്തിന്റെ തലേന്ന് എത്ര സുന്ദരമായാണ് ഞാനവനെ മറന്നത്. എനിക്ക് വല്ലാത്ത അഹങ്കാരമാ‍യിരുന്നു, അവനെ തോല്പിച്ചതിലുള്ള അഹങ്കാരം, ജീവിതത്തില്‍ ജയിക്കുന്നതിന്റെ അഹങ്കാരം. അവനെന്താണ് എന്നെക്കുറിച്ചു കരുതിയിരുന്നത്, എന്നെ വിട്ടിട്ടുപോയാല്‍, കരഞ്ഞുകൊണ്ട് പിന്നാലെ ചെല്ലുമെന്നോ? അതോ ജീവിതകാലം മുഴുവന്‍ രാധയായി കഴിയുമെന്നോ? കഴുത്തില്‍ താലി വീണപ്പോഴും, ആദ്യരാത്രിയില്‍ കൈകള്‍ക്കുള്ളില്‍ ഞെരിയുമ്പോഴും എന്റെ കണ്ണുകള്‍ തുറന്നുതന്നെയിരുന്നു, വാശിയോടെ ഞാന്‍ അവനെനോക്കി ചിരിക്കുകയായിരുന്നു.

ഇന്ന് ഭര്‍ത്താവിന്റെ കൈ തട്ടിമാറ്റി വശം തിരിഞ്ഞ്, വാപൊത്തി വിങ്ങുമ്പോള്‍... ഞാന്‍ തോറ്റുപോയെന്ന് അവസാനം മനസിലാക്കുമ്പോള്‍... ഇറ്റുവീണ കണ്ണുനീരിന്റെ ചൂടില്‍ മോള്‍ ഉറക്കമുണരുമ്പോള്‍... എന്റെ കണ്ണുകള്‍ ഇപ്പോഴും തുറന്നു തന്നെയിരിക്കുന്നു. പക്ഷെ, അവനെ തോല്‍പ്പിച്ച ചിരിയില്ല, പകരം അവന്റെ സ്നേഹമറിയാതെ പോയ ഇത്രയും വര്‍ഷങ്ങള്‍, അവനെ വെറുത്ത് മനസു ദുഷിപ്പിച്ച എത്രയോ മണിക്കൂറുകള്‍... ഇവയൊന്നും തിരിച്ചെടുക്കുവാനോ തിരുത്തിക്കുറിക്കുവാനോ കഴിയില്ലെന്ന നിസ്സഹായത... അതായിരുന്നു അപ്പോളെന്റെ മുഖത്ത്.

ഇപ്പോഴും സംശയങ്ങള്‍ ബാക്കി... എന്നോടെന്തിനായിരുന്നു അവനത് മറച്ചുവെച്ചത്? ഇതറിഞ്ഞും ഞാനവനെ സ്നേഹിച്ച്, വിവാഹം കഴിക്കുമെന്നു കരുതിയോ? അത്രയും ആത്മാര്‍ത്ഥത എനിക്കുണ്ടോ? പരിഭവിച്ചു മറിഞ്ഞുകിടക്കുന്ന ഭര്‍ത്താവിന്റെ മുടിയിഴകളില്‍ കൈയോടിച്ച്, അയാളിലേക്ക് ചേരുമ്പോള്‍ ഞാന്‍ ഓര്‍ക്കുകയായിരുന്നു...

വൈകുന്നേരം ചന്തയില്‍, ദൂരക്കഴ്ചയില്‍ കണ്ട ഒരു പഴയ സുഹൃത്തിനെ പരിചയം പുതുക്കുവാന്‍ വിളിച്ചു നിര്‍ത്തിയത്, യാദൃശ്ചികമായി വിഷയം അവനിലെത്തിയത്, അവനെ തോല്പിച്ച കഥ ആവേശപൂര്‍വ്വം സുഹൃത്തിനോട് പറഞ്ഞത്, വര്‍ഷങ്ങള്‍ക്കു മുന്‍പുതന്നെ അവന്‍ രക്താര്‍ബുദം വന്ന് ഈ ലോകം വെടിഞ്ഞെന്ന വിവരം സുഹൃത്തെന്നോട് പറഞ്ഞത്... നാളെ രാവിലെ ബ്രഡിന്റെയൊപ്പം ജാമോ മുട്ടയോ എന്ന്, നാളെയെന്തുപറഞ്ഞ് ഓഫീസില്‍ നിന്നും നേരത്തേയിറങ്ങണമെന്ന്, വൈകിട്ട് ഷോപ്പിംഗ് കഴിഞ്ഞ് പുറത്തെവിടെനിന്ന് ആഹാരം കഴിക്കണമെന്ന്... ഇങ്ങിനെയൊക്കെ ഓര്‍ത്തോര്‍ത്ത് ഞാനെപ്പോഴോ ഉറങ്ങിപ്പോയി...
--